Sunday, December 28, 2014

മയ്യിത്തിന്‍റെ മണം



മരുഭൂമിയുടെ ഗന്ധം. മണല്‍തരികളുടെ മാറില്‍. സൂര്യകിരണങ്ങളെ അറിഞ്ഞും, മഞ്ഞു തുള്ളികള്‍ അണിഞ്ഞും ഇങ്ങനെ. ജീവിതം ഗന്ധങ്ങളെ തേടിയുള്ളതാണ്. സന്തോഷത്തിന്‍റെ സുഗന്ധം, സന്താപത്തിന്‍റെ ദുര്‍ഘടമായ ഗന്ധം. വാസനയില്ലാത്ത ഇടങ്ങള്‍. അവിടങ്ങളിലേക്ക് മണം തേടി നാമെത്തുന്നതാണ് വിചിത്രമായ ജീവിതം. ഇപ്പോള്‍ ഈ മരുഭൂമിയാണ് എന്‍റെ പ്രതീക്ഷകളുടെ പൂങ്കാവനം. എനിക്ക് വേണ്ട മണം ഞാനിവിടെ നിന്ന് കണ്ടെത്തണം. മരുഭൂമിയുടെ മണം വേദനയുടെമാത്രമാണ്. അവ പ്രതീക്ഷകള്‍ നല്‍കുന്നില്ല എനിക്കിപ്പോള്‍. എനിക്ക് എന്‍റെ വഴി നഷ്ട്ടപ്പെട്ടിരിക്കുന്നു. ഈ മണല്‍ കാട്ടിനുള്ളില്‍ ഞാന്‍ ഏകനായി അകപ്പെട്ടിരിക്കുന്നു. 

എവിടെയാണ് എന്നറിയാത്ത ഒരു മണല്‍ കടലില്‍ കരയറിയാതെ ഇഴഞ്ഞു നീങ്ങുന്നു. ദാഹം കൊണ്ട് തൊണ്ട പൊട്ടുന്നുണ്ട്. വെയിലേറ്റ് ശരീരം പൊള്ളുന്നുണ്ട്. ആ വിജനമായ മണല്‍ കൂനയില്‍ പ്രതീക്ഷയുടെ ദിക്കിലേക്കും നോക്കി കുറച്ചു നേരം അങ്ങിനെയിരുന്നു. ഒരല്‍പം തണലെങ്കിലും കിട്ടിയിരുന്നെങ്കില്‍ എന്നാശിച്ചു. സൂര്യന്‍റെ അസ്തമയം ഇങ്ങനെ പ്രതീക്ഷിച്ചുകൊണ്ട് ഇന്നുവരെ ഞാനിരുന്നിട്ടില്ല. നീലാകാശത്ത്‌ വിഹരിക്കുന്ന മേഘങ്ങളുടെ സൌന്ദര്യം ഇന്നുവരെ ഞാന്‍ ആസ്വദിച്ചിട്ടില്ല. ചുണ്ടുകള്‍ വിറക്കുന്നു ഒരല്‍പം വെള്ളത്തിനായി. ജീവിതം ഇത്രയ്ക്ക് ദുര്‍ഘടമായ നൌകയാണോ. എനിക്കിത്രകാലവും അതിങ്ങനെയല്ലായിരുന്നു. 
പ്രാര്‍ത്ഥനയും, സല്‍കര്‍മ്മങ്ങളുമായി ഇവിടെ ഞാന്‍ ജീവിതം നയിച്ചിരുന്നു സന്തോഷത്തോടെ. വിശക്കുമ്പോള്‍ എനിക്കാഹരവും, ദാഹിക്കുമ്പോള്‍ വെള്ളവും ലഭിച്ചിരുന്നു. ഉറക്കം എനിക്കൊരൈശ്വര്യമായിരുന്നു. 
"എന്തൊരു പരീക്ഷണം ദൈവമേ" മനസ്സില്‍ ഇങ്ങനെ തോന്നിയ നിമിഷം പുറകില്‍ നിന്നൊരു വിളി
"മയ്യിത്തെ" 

പള്ളിയില്‍ ഇന്ന് പതിവിലും കൂടുതല്‍ അറബികള്‍ ഉണ്ട്. എല്ലാ നമസ്കാരത്തിനും നാനാ ദേശത്തുനിന്നുള്ളവര്‍ ഒരുമിച്ചിരുന്നാണ് ഇവിടെ പ്രാര്‍ത്ഥന നടത്തുന്നത്. എന്നാല്‍ അറബികളുടെ എണ്ണം ക്രമാതീതമായി കൂടിയാല്‍ ഈ വക്തിന് ഒരു മയ്യിത്തുണ്ടെന്ന് തീര്‍ച്ച. ആദ്യ വരിയില്‍ തന്നെ നില്‍ക്കാന്‍ ആളുകളെ മാറ്റി ഞാന്‍ മുന്നില്‍ ചെന്നിരിക്കും. കാരണം ഞാനിപ്പോള്‍ ഈ ഭൂമിയില്‍ ഏറ്റവും ഇഷ്ട്ടപ്പെടുന്ന മണം മയ്യിത്തിന്‍റെ മണമാണ്. സുഗന്ധവ്യഞ്ജനത്താല്‍ അവിടെമാകെ ജന്നത്തിന്റെ പ്രതീതിയാണ്. ഊദും, അത്തറും മുന്നില്‍ ഇരുന്ന് ആ മയ്യിത്തിന്‍റെ മണം എന്‍റെ നാസികളിലൂടെ വലിച്ചു എന്‍റെ ഉള്ളിലെ നീറുന്ന നഷ്ട്ടബോധത്തെ ശമിപ്പിക്കും. എല്ലാ ദിവസവും ഒരു നേരം മിക്കവാറും ഒരു മയ്യിത്ത് കാണും. അതുകൊണ്ടുതന്നെ ഒരു വക്തും മുടക്കാതെ ഞാന്‍ പള്ളിയില്‍ നേരെത്തെ എത്തുമായിരുന്നു. ഏകാന്തത അനുഭവിക്കുന്നവന്റെ നുറുങ്ങു സന്തോഷങ്ങള്‍ മാത്രമായേ ഞാന്‍ ഇതിനെ പ്രാരംഭഘട്ടത്തില്‍ കരുതിയിരുന്നൊള്ളൂ. എന്നാല്‍ ഗന്ധത്തിനുമേല്ലുള്ള ആര്‍ത്തിയെന്റെ ജീവിത ശൈലിയെ പതിയെ പതിയെ കാര്‍ന്നുതിന്നു തുടങ്ങി. ജീവിതത്തിലെ എന്‍റെ പ്രതീക്ഷകള്‍ അല്‍പ നേരം ഒരു മയ്യിത്ത് തരുന്ന സുഗന്ധമായി മാറി. പള്ളിക്ക് പുറത്തെ അത്തറ് വില്‍പ്പനക്കാരനോട്‌ എനിക്കസൂയ തോന്നി. അയാളുടെ കയ്യിലുള്ള സുഗന്ധവ്യഞ്ജനത്തോടും. എന്നാല്‍ അയാളുടെ അത്തറിന് കഴിയാത്ത വിസ്മയം അയാളുടെ ഭാര്യയുടെ വിയര്‍പ്പിന് നല്‍കാന്‍ കഴിഞ്ഞുരുന്നെന്ന് ഞാന്‍ തിരിച്ചറിഞ്ഞില്ല. പ്രപഞ്ചം ജീവിതത്തില്‍ കരുതി വെച്ച മണങ്ങളെ അങ്ങനെ ഞാന്‍ മറന്നു തുടങ്ങി. മണങ്ങളെകുറിച്ചുള്ള ചിന്ത ജീവിതത്തിലെ നിറങ്ങളെ ഇല്ലാതാകിഎന്ന വസ്തുത ഞാന്‍ തിരിച്ചറിഞ്ഞില്ല. ഉമ്മയുടെ ഗര്‍ഭപാത്രംത്തില്‍ കിടന്ന് ഞാന്‍ മാതൃസ്‌നേഹം ശ്വസിച്ചിട്ടുണ്ട്, ആ മുലകളിലെ സ്നേഹം ഞാന്‍ നുകര്‍ന്നിട്ടുണ്ട്‌, ആ കൈകളുടെ ലാളന ഞാന്‍ അറിഞ്ഞിട്ടുണ്ട്, ഒറ്റയ്ക്ക് തീറ്റതേടാന്‍ പ്രാപ്തനായപ്പോള്‍ കണ്ണീരോടെ അവരെന്നെ യാത്രയാക്കിയിട്ടുണ്ട്. ആ കൈകളില്‍ അപ്പോള്‍ ഞാന്‍ മുത്തം വെച്ചിട്ടുണ്ട്. അന്ന് എന്‍റെ ജീവിതത്തില്‍ ആന്തരികമായ ഗന്ധങ്ങളെ ഞാന്‍ മനസ്സിലാക്കിയതാണ്.

    
മണല്‍ തരിയില്‍ മുഖം ചേര്‍ത്തു കൈകള്‍ രണ്ടും കാലിനിടയിലേക്ക് വെച്ച് ഒരു കുഞ്ഞു ഗര്‍ഭപാത്രത്തില്‍ കിടക്കുന്നത് പോലെ കിടന്നു. എന്നിട്ട് നീട്ടിയൊരു ശ്വാസമെടുത്തു. എനിക്കിപ്പോള്‍ ആ ഗന്ധം കിട്ടുന്നുണ്ട്. ഗർഭപാത്രത്തിൽ കിടന്ന പത്തുമാസം മുഴുവൻ ഞാൻ ഉമ്മയോട് സംസാരിക്കുകയായിരുന്നു. ഒരു നിമിഷം പോലും ദേഷ്യപ്പെടാതെ ഉമ്മ എന്നെ കേൾക്കുകയും എന്നോട് സംസാരിക്കുകയുമായിരുന്നു. മാതൃസ്‌നേഹത്തിന്‍റെ മണം. മാതാവില്‍ നിന്നും തീറ്റതേടി അകന്നവരെല്ലാം ഒരു പ്രാവിന്‍റെ വെളുത്ത തുവ്വലിനടിയില്‍ അഭയം പ്രാഭിക്കുന്നുണ്ട് പ്രണയം. ആ നിമിഷം കാലങ്ങള്‍ കഥ പറഞ്ഞു തുടങ്ങും. മഞ്ഞും വെയിലും മഴയും നമുക്കായ് പുനര്‍ ശ്രിഷ്ടിക്കപ്പെടും. അതിനിടയില്‍ അറ്റമില്ലാത്ത രാത്രിയും, പകലും നമ്മുടെ സല്ലാപങ്ങള്‍ക്കായി കാതോര്‍ത്തിരിക്കും. മനോഹരം ഞാന്‍ നെടുവീര്‍പ്പിട്ടു. കാലം എനിക്കായ് കരുതിവെച്ച വിചിത്രമായ നിമിഷങ്ങള്‍. അസ്തമയ സൂര്യനെ നോക്കി ഞാന്‍ അങ്ങനെ കിടന്നു.


ചിന്തകള്‍ പിടികൊടുക്കാത്ത ഹൃദയകോണുകളില്‍ ഒളിച്ചപ്പോള്‍ വിളിപാടെന്ന പോലെ ബാങ്ക് വിളികേട്ടു. പെട്ടെന്ന്‍ എണീറ്റ്‌ നിന്ന്. ഇപ്പോഴാണ് ശ്രദ്ധിക്കുന്നത്. ഇന്ന് മയ്യിത്തില്ലല്ലോ പിന്നെ ഈ സുഗന്ധവ്യഞ്ജനത്തിന്‍റെ മണം എവിടുന്ന് വരുന്നു. ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ കൊണ്ട് നിസ്ക്കാരം പൂര്‍ത്തിയാക്കി. ഒരല്പം കഴിഞ്ഞപ്പോള്‍ ബാങ്ക് വിളിക്കുന്ന മുക്രി എണീറ്റ് പള്ളിയുടെ ഒരു മൂലയില്‍ നിന്നും ഒരു കുഞ്ഞു തുണിക്കെട്ട് എടുത്തുവന്നു ഇമാമിന് മുന്നില്‍ വെച്ചു. പള്ളിയില്‍ ആകെ ഒരു മൂകത. എന്താണ് ഇവിടെ നടക്കുന്നതെന്ന് കുറച്ചു നേരത്തേക്ക് എനിക്ക് മനസ്സിലായില്ല. ഞാന്‍ പോലും അറിയാതെ എന്‍റെ കണ്ണുകള്‍ എനിക്കുത്തരം തന്നു. അവ നിറഞ്ഞൊഴുകുന്നു. ഏതോ ഒരു മയ്യിത്തിന് വേണ്ടി ഞാന്‍ കരയുന്നു. മരണം അനുഗ്രഹമാണെന്ന് ഞാന്‍ വിശ്വസിച്ചിരുന്നു. കാരണം മരിച്ചവന് ഒരിക്കലും തിരിച്ചു വന്നിട്ടില്ല. ജീവിതത്തെക്കാള്‍ സൌന്ദര്യം ഉള്ളത് കൊണ്ടൊന്നു മാത്രമാണ് അത് സംഭവിക്കുന്നതെന്ന് എനിക്ക് തോന്നി. പക്ഷെ ആ കുഞ്ഞ് ജീവിതം എന്ത് കണ്ടു ഉമ്മയുടെ ഗര്‍ഭപാത്രമല്ലാതെ. ഇത്രവേകം തിരിച്ചെടുക്കാന്‍ ആയിരുന്നേല്‍ എന്തിന് ആബീജത്തിനു ജീവന്‍ നല്‍കി. 
"അല്ലാഹു അക്ബര്‍" ഇമാം തക്ബീര്‍ കെട്ടി.
കരുണാമയനായ ദൈവത്തോട് ആ നിമിഷം എനിക്ക് വെറുപ്പ് തോന്നി. എന്‍റെ ചുണ്ടുകള്‍ വിറച്ചു. ദേഹം മൊത്തം മരവിച്ചിരിക്കുന്നു. കണ്ണുകളില്‍ ഇരുട്ട് കയറുന്നു. കാലുകള്‍ തളരുന്നു.


"മയ്യിത്തെ" വീണ്ടും ആ വിളി ഞാന്‍ കേട്ടു.  


വേര്‍പാട്. ഒരു കടലാസ് നിറയെ അത്തര്‍ ഒഴിച്ച് ഉണക്കിയെടുത്ത് അതില്‍ ഞാന്‍ അവള്‍ക്കൊരു കത്തെഴുതി. എന്‍റെ തൂവെള്ള ചിറകുകള്‍ ഉള്ള മാലാഖയ്ക്ക്. 

പ്രിയേ,

കാലാ കാലങ്ങളായി നിന്‍റെ സ്നേഹം എന്നെ അടിമപ്പെടുത്തിയിരിക്കുന്നു. അതുകൊണ്ട് തന്നെ എന്‍റെ ഇനിയുള്ള ജീവിതവും അടിമകള്‍ക്ക് വേണ്ടി തന്നെ. 

പ്രിയനേ,

അടിമകള്‍. ഭൂമിയില്‍ എല്ലാവരും അടിമകളാണ്. ചിലര്‍ ജോലികൊണ്ട്, ചിലര്‍ സ്നേഹം കൊണ്ട്, മറ്റുചിലര്‍ പ്രാര്‍ത്ഥനകള്‍ കൊണ്ട്. ഇനിയുമുണ്ട് ആ ഗണത്തില്‍ കുറേപേര്‍. എന്‍റെ ആത്മാവിനെ ചുമക്കുന്നവനെ നീ അവരില്‍ ആര്‍ക്കൊപ്പം.

ആ എഴുത്തിന് അവള്‍ ഇങ്ങനെ മറുപടി എഴുതി.  

ഋതുകാലം, ഋതുകഴിഞ്ഞ് സന്താനോത്പാദനത്തിനുപറ്റിയ കാലം അവളിലേക്ക്‌ ഞാന്‍ എത്തുകതന്നെ ചെയ്യുമെന്ന വിശ്വാസമായിരിക്കാം ഇങ്ങനെ ഒരു മറുപി എഴുതിയതിന്‍റെ പിന്നില്‍. എഴുത്തുകള്‍ വീണ്ടും വീണ്ടും വന്നുകൊണ്ടിരുന്നു. വിശേഷങ്ങള്‍ ചോദിച്ചുകൊണ്ട്.

ഇവിടെ വിശേഷങ്ങളുടെ ഘോഷയാത്രയാണ് സഖീ. തണുപ്പ് ആകാശത്തു നിന്നും ഇറങ്ങി വരന്നു. സൂര്യൻ ഭൂമിയോട് പരിഭവിച്ച് ഇനി നിന്നോട് കൂട്ടില്ലാ എന്ന മട്ടിൽ നില്‍ക്കുന്നു. ഭൂമിയും വിട്ടുകൊടുക്കാതെ മുഖം വീര്‍പ്പിച്ചിരിക്കുന്നു. ഇവരുടെ പിണക്കം തീര്‍ക്കാന്‍ മഞ്ഞുതുള്ളികള്‍ പൊഴിഞ്ഞുവീഴുന്ന വിസ്മയാനുഭവം ഞാന്‍ ദര്‍ശിക്കുന്നു.

സ്വയം ഉരുകി മറ്റുള്ളവരുടെ നൊമ്പരം തീര്‍ക്കാന്‍ കഴിയുന്ന നീ മഞ്ഞും സദാസമയം ഒരു നൊമ്പരമായ് ജ്വലിക്കുന്ന ഞാന്‍ സൂര്യനുമാണെന്നാണ് എനിക്ക് തോന്നുന്നത്. അല്ലെങ്കിൽ പിന്നെ എന്തിനാണ് ഞാന്‍ കാരണം മുറിവേറ്റ ഭൂമിയെ അവള്‍ സ്വാന്ത്വനിപ്പിക്കാന്‍ വരുന്നത്. എഴുത്ത് വായിക്കുന്നേരം തെളിഞ്ഞ ആകാശത്ത്‌ നോക്കി ഈ നിമിഷമവള്‍.

പക്ഷികളെയൊന്നും ഈ ഇടെയായി കാണാനില്ല. എല്ലാം മടിപിടിച്ച് ചില്ലകള്‍ക്കിടയില്‍ സ്വപ്നം കണ്ടിരിക്കുകയാണെന്നു തോന്നുന്നു. ഭാഗ്യവതികൾ. ജീവിക്കാന്‍ വണ്ണം ഒന്നും പഠിക്കേണ്ടതില്ല അവയ്ക്ക്. പാവം മനുഷ്യർക്ക് ജീവിക്കാൻ തന്നെ എന്തോക്കെ പഠിക്കണം. എന്തോക്കെ പഠിച്ചാലും ജീവിക്കാൻ പഠിക്കുന്നുമില്ലല്ലോ! 

കിളികൾ., ആകാശത്തിലെ പറവകൾ. വിതയ്ക്കുന്നില്ല, കൊയ്യുന്നില്ല, കളപ്പുരകളിൽ സൂക്ഷിച്ച് വെക്കുന്നില്ല. എന്നാൽ അവ ചിറകടിച്ച് പറക്കുന്നു. സൂര്യകിരണങ്ങളില്‍ നൃത്തം ചെയ്യുന്നു. അവയ്ക്ക് സന്തോഷം മാത്രം. ദുഃഖിച്ചിരിക്കുന്ന ഒരു കിളിയേയും ഞാൻ ഇതുവരെ കണ്ടിട്ടേയില്ല. എന്നാല്‍ മനുഷ്യൻ കിളിയുടെ ഭൗതികവിദ്യ പഠിക്കുകയാണു. പക്ഷിയെപ്പോലെ പറക്കാനുള്ള സൂത്രം തേടി. എന്നിട്ടുമെന്നിട്ടും അവന്‍ പറയുന്നു എന്ത് ജീവിതം ഇതെന്ന്.

എഴുത്തുകള്‍ അങ്ങനെ അങ്ങനെ സ്നേഹവും, നൊമ്പരവും, വിരഹവും മാറ്റി മാറ്റി പലകാലങ്ങളിലായി ഒരോ ജിജ്ഞാസകള്‍ നിറഞ്ഞതായിരുന്നു. അതായിരുന്നു വേര്‍പാടിന്‍റെ കനല്‍ വഴികള്‍.

"അസ്സലാമു അലൈക്കും വറഹ്മത്തുല്ലാഹി വബറക്കാത്തു" ഇമാം സലാം വീട്ടി. 

മുന്നിലെ വരിയില്‍ നിന്നും വിതുമ്പിക്കൊണ്ട് ഒരാള്‍ മുന്നോട്ടു വന്നു ആ പൈതലിനെ കോരിയെടുത്ത് പുറത്തേക്ക് നടന്നു. എന്‍റെ നാസിക ദ്വാരങ്ങള്‍ അപ്പോള്‍ ഒരു കുഞ്ഞിന്‍റെ വേര്‍പാടിന്‍റെ ഗന്ധം തേടി. ഇല്ല അവിടമാകെ മയ്യിത്തിന്‍റെ മണം.


ഞാന്‍ പുറകിലേക്ക് തിരിഞ്ഞു നോക്കി. ഇല്ല ആരുമില്ല. എങ്കിലും ആ വിളി ഞാന്‍ കുറെ നേരമായി കേള്‍ക്കുന്നുണ്ട്. കാലുകള്‍ വിറയ്ക്കുന്നുണ്ട്. മുള്ളില്‍ ചവിട്ടുന്ന വേദന ഇപ്പോള്‍ അനുഭവപ്പെടുന്നുണ്ട്. എല്ലാം സഹിക്കാം ഒരല്‍പം വെള്ളം കിട്ടിയിരുന്നെങ്കില്‍. ഇരുട്ടിനെ കീറിമുറിച്ച് നിലാവിന്‍റെ പദന്യാസം അവിടമാകെ പരന്നു. നിലാവില്‍ മാനം നോക്കി അങ്ങനെ കിടന്നു. ശ്വാസോച്ഛ്വാസം ക്രമാതീതമായി കൂടി. ദിക്കറിയാതെ വന്ന ഒരു പൊടിക്കാറ്റ് ഒരു ചുംബനമെന്റെ കവിളില്‍ പകര്‍ന്നു ഒഴുകിപ്പോയി. അപ്പോള്‍ അവിടമാകെ ഒരു സുഗന്ധവ്യഞ്ജനത്തിന്‍റെ ഭ്രമിപ്പിക്കുന്ന ഗന്ധം നിറഞ്ഞു. അതെന്‍റെ മൂക്കിനരികില്‍ വന്നു എന്‍റെ നെറ്റിയില്‍ ചുംബിച്ചു. രണ്ടു തുള്ളി കണ്ണുനീര്‍ എന്‍റെ മുഖത്തേക്ക് വര്‍ഷിച്ചു. വിതുമ്പി വിതുമ്പി അകന്നു പോകുന്ന ആ ഗന്ധം ശ്വസിക്കാന്‍ ഞാന്‍ ശ്വാസം ഉള്ളിലേക്ക് വലിച്ചു കയറ്റി. ആ നിമിഷം എനിക്കൊരു വിചിത്രമായ മണം അനുഭവപ്പെട്ടു.


"മയ്യെത്തെടുക്കാന്‍ നേരമായി" ഒരാള്‍ വിളിച്ചു പറഞ്ഞു.     



Saturday, November 22, 2014

മൂന്ന് നാഴികയപ്പുറം



"എനിക്കെന്തോ നഷ്ടമായിരിക്കുന്നു." 
"എന്ത്?"
"എനിക്കെന്തോ നഷ്ടമായിരിക്കുന്നു."
ആ തുറന്നിട്ട ജനാലയിലൂടെ അലക്ഷ്യമായി നോക്കികൊണ്ട്‌ അവന്‍ വീണ്ടും പറഞ്ഞു
"എനിക്കെന്തോ നഷ്ടമായിരിക്കുന്നു."
"എന്താണ് നീ പറഞ്ഞു വരുന്നത്?" ഈ ഇടെയായി അവന്‍ ഇങ്ങനെയാണ്. എന്തെന്നില്ലാതെ ആകെ ഭയപ്പെടുന്ന രീതിയിലാണ് സംസാരം. എപ്പോഴെങ്കിലും വാ തുറക്കും. ഒരു ബന്തവുമില്ലാതെ എന്തെങ്കിലും പറയും. അവനു നഷ്ട്ടപ്പെട്ടതിനെ കുറിച്ച് ഞാന്‍ കൂടുതല്‍ ഒന്നും ചോദിക്കാന്‍ നിന്നില്ല കാരണമായി അവന്‍ പറയുന്നതെന്തോ അതെന്നെ കൂടുതല്‍ ചിന്തകള്‍ കൊണ്ട് കൊഞ്ഞനം കാണിക്കും എന്നൊരു ഭയം തന്നെ. ജനാലയിലൂടെ അടിച്ച ഒരു ഇളം കാറ്റിനോട് ഇഷ്ട്ടം തോന്നിയ വണ്ണം അവനൊന്ന് പുഞ്ചിരിതൂകി കാറ്റുപോലും അറിയാതെ. ഏറെ നേരമായി അവന്റെ മുഖത്തുണ്ടായിരുന്ന ഒരു ഭാവം മാറിയതുകൊണ്ട് അതൊരു ചിരിയായിരിക്കും എന്ന് ഞാന്‍ നിര്‍വചിച്ചതുമായിരിക്കാം.
"എനിക്ക് ധാരാളം അവസരങ്ങള്‍ ലഭിക്കുന്നുണ്ട് എനിക്ക് ലഭിച്ചതിനുള്ള മറുപടി നല്‍കാന്‍. എന്നാല്‍ ഒരുപാട് ചോദ്യങ്ങള്‍ക്കുള്ള കാരണമാകുന്നുണ്ട് എന്റെ മൌനം." അവന്‍ പറഞ്ഞു തുടങ്ങി.
"നീ എന്താണ് പറയാന്‍ ഉദേശിക്കുന്നത്?" അക്ഷമനായി ഒരല്‍പം ദേശ്യത്തോടെ തന്നെ ഞാന്‍ ചോദിച്ചു.
"എനിക്കെന്‍റെ ഓര്‍മ്മകല്‍ നഷ്ടമായിരിക്കുന്നു" അപ്പോള്‍ മൂകത ആ മുഖത്തു തളം കെട്ടിയത് എനിക്ക് വായിചെടുക്കാമായിരുന്നു.
"എന്താണ് നിന്‍റെ പ്രശ്നം?" ഒരല്‍പം ശാന്തമായി ഞാന്‍ ചോദിച്ചു.
"ഞാന്‍ ഒരു കഥ പറയാം, നിനക്ക് കേള്‍ക്കാന്‍ സമയവും ആഗ്രഹവും ഉണ്ടെങ്കില്‍." എന്‍റെ ക്ഷമയെ പരീക്ഷിക്കാനാണോ അവന്‍ തുനിയുന്നത് എന്ന് ആ നിമിഷം എനിക്ക് തോന്നി. എങ്കിലും മറുപടിയെന്നോണം ഞാന്‍ തലയാട്ടി.
"ഞാന്‍ ഈ കഥ നിന്നോട് പറയുന്നതിന് ഉള്ള കാരണം ഇതാണ് എന്നിലെ അവസാന ഓര്‍മ്മയാണ് ഈ കഥ. ഇത് ആരാണ് എനിക്ക് പറഞ്ഞുതന്നത് എന്ന് പോലും ഞാനിപ്പോള്‍ മറന്നിരിക്കുന്നു. എങ്കിലും ആ കഥ ഞാന്‍ മറന്നു തുടങ്ങും മുന്‍പ് ആരോടെങ്കിലും പറയണം എന്ന് തോന്നുന്നു."
"അങ്ങനെ എങ്കില്‍പ്പിന്നെ നിനക്കൊരു നല്ല ഡോക്ടറെ കണ്ട് ചികിത്സ തേടിയാല്‍ എന്ത്" മറവിയെക്കുറിച്ചുള്ള അവന്‍റെ വ്യാകുലതയില്‍ അവനെ സമാദാനിപ്പിക്കാന്‍ വണ്ണമാണ് ഞാന്‍ അത് പറഞ്ഞത്. ആ നിമിഷം അവന്‍റെ കവിളുകള്‍ മേല്‍പോട്ടു പൊങ്ങി ചുണ്ടുകള്‍ക്ക് വികാസം പ്രാപിച്ചു പല്ലുകള്‍ കാണാത്ത രീതിയില്‍ അവന്‍ ഒന്ന് പുഞ്ചിരിച്ചു.
"എനിക്ക് തോന്നുന്നില്ല ആ ദിനമദ്ധ്യം അപര്യാപ്‌തമായ എന്‍റെ ഉള്ളിലെ ഒരു ഉന്മാദ ലോകം അറിവോ പരിചയമോ ഇല്ലാത്ത ഒരാളുമായി പങ്കുവെക്കാം കഴിയുമെന്ന്." അവന്‍റെ മറുപടികള്‍ എന്‍റെ ചിന്തകളെ കാര്‍ന്നുതിന്നുന്ന ഒന്ന് തന്നെയായിരുന്നുവെന്ന് അപ്പോള്‍ എനിക്കറിയില്ലായിരുന്നു. 
"എന്നോട് നീ ഇതെല്ലാം പറയുന്നതിന് പിന്നില്‍ അപ്പോള്‍ എന്തോ ഉണ്ട്?" എന്‍റെ ചോദ്യങ്ങള്‍ യാഥാര്‍ത്ഥ്യലോകത്തില്‍നിന്നു ഒരു ഉന്മാദിയുടെ ലോകം കാണാന്‍ ശ്രമിക്കുന്നതായി അപ്പോള്‍ എനിക്കനുഭവപ്പെട്ടു.
"ശരീരചലനം കൊണ്ട് മനുഷ്യനിര്‍മ്മിതമായ ബലിയാട്‌ വികാരവിക്ഷോഭം കൊണ്ട് ഉത്തേജിക്കപ്പെട്ട ഒന്നാണെന്ന് സങ്കല്‍പ്പിക്കുക. കഥ ഇങ്ങനെ തുടങ്ങുന്നു." അവന്‍ തീര്‍ത്തും ഒരു ഉന്മാദലോകം അവനുള്ളില്‍ സൃഷ്ട്ടിച്ചുകഴിഞ്ഞിരിക്കുന്നു എന്നെനിക്ക് തോന്നി.
"നീയിപ്പോള്‍ എന്താണ് സംസാരിക്കുന്നത് എന്ന് നിനക്കറിയുന്നുണ്ടോ?" ഈ ചോദ്യത്തിന് അവന്‍ അലസമായി പുലംബുകയല്ല എന്ന് നിരൂപിക്കാന്‍ വണ്ണം മറുപടി തന്നു.
"നീ എനിക്ക് ഭ്രാന്താണെന്ന് പറയാതെ പറഞ്ഞു." ഒരിക്കല്‍ കൂടി ആ മുഖം പുഞ്ചിരിച്ചു.
"അല്ല" ഒരല്‍പം കുറ്റബോധത്താല്‍ ഞാന്‍ പറഞ്ഞു. 
"എന്ന് മുതലാണ്‌ മനുഷ്യന്‍ ഹൃദയശൂന്യനായത്?" അവന്‍ രൂപകല്‍പ്പന ചെയ്ത മിഥ്യയുടെ ഒരു ലോകത്തേക്ക് ആ നിമിഷം മുതല്‍ അവന്‍ എന്നെ ക്ഷണിക്കുന്നത് പോലെ എനിക്കനുഭവപ്പെട്ടു. മറുപടി ഇല്ലാത്തവണ്ണം ഞാന്‍ അവന്‍റെ മുഖത്തു തന്നെ നോക്കിയിരുന്നു. 
"ഒരോ മനുഷ്യനും കുഞ്ഞായി ജനിച്ചു വീണത്‌ മുതല്‍ അവനില്‍ ഹൃദയതുടിപ്പുണ്ട്, എന്നാല്‍ അന്നുമുതല്‍ അവന്‍ ഹൃദയശൂന്യനല്ല, അവനില്‍ ഞാന്‍ എന്ന ചിന്ത ഉണര്‍ന്ന കാലം തൊട്ടു അവന്‍ ഹൃദയശൂന്യനാണ്." ഒരു പുത്തന്‍ ആശയം ഉള്‍കൊണ്ട പോലെ ഞാന്‍ തലയാട്ടിക്കൊണ്ട് ചോദിച്ചു.
"അതെല്ലാം നില്‍കട്ടെ, എന്താണ് നിനക്ക് നഷ്ടപ്പെട്ട ഓര്‍മ്മകള്‍?" അവന്‍റെ സംസാരത്തില്‍ രസം പിടിച്ച പോലെയുള്ള എന്‍റെ ചോദ്യം അവനില്‍ ആവേശം ജനിപ്പിക്കും എന്ന എന്‍റെ മുന്‍വിധികള്‍ തെറ്റുന്നതായിരുന്നു അവന്റെ മറുപടി.
"നമ്മള്‍ ഒരു പാട് തെറ്റുകള്‍ക്കുള്ള അവസരങ്ങള്‍ ഉണ്ടാക്കുന്നുണ്ട് ഈ കൊച്ചു ജീവിതത്തില്‍നിന്ന്. ആ തെറ്റുകള്‍ കാരണമാണ് ജീവിതം തകരുന്നത് എന്നിരിക്കെ." അവന്‍റെ കണ്ണുകളില്‍ ഭയം കുടിയേറുന്നത് ഞാന്‍ കണ്ടു. അലപനേരം അവന്‍റെ മനസ്സ് ലക്ഷ്യം മറന്നുപോയ പറവയെ പോലെ നിന്നുകാണണം.
"ഞാന്‍ വിളിച്ചാല്‍ എനിക്കൊപ്പം വരാമെന്ന് അവള്‍ പറഞ്ഞിരുന്നുവല്ലോ, എന്നെ പൂര്‍ണ്ണമായും അറിയാത്ത ഒരു കാലത്ത്." അവന്‍റെ സംസാരത്തിലേക്ക്‌ മുഴുവനായും ഞാന്‍ ഇഴുകിചേര്‍ന്നിരുന്നു അപ്പോള്‍‍. 

കോളേജിലെ ആദ്യദിനം തന്നെ ഞാന്‍ അവളെ കണ്ടിരുന്നു. സംസാരിച്ചിരുന്നില്ല. എന്‍റെ ഓര്‍മ്മ ശെരിയായ രീതിയിലാണെങ്കില്‍ അവളോട്‌ ഞാന്‍ ഒരിക്കല്‍ സംസാരിച്ചിട്ടുണ്ടെന്ന് തോന്നുന്നു. അതെന്നില്‍ പ്രണയം മോട്ടിട്ടതിനു ശേഷം തന്നെയാണ്. പക്ഷെ അപ്പോഴും എന്റെ പ്രണയത്തെക്കുറിച്ച് അറിവുള്ള അവള്‍ എന്നോട് ആ ഒരു രീതിയില്‍ സംസാരിച്ചിട്ടില്ല. അതവള്‍ മനപ്പൂര്‍വ്വം ചെയ്തതായിരുന്നു എന്ന് എനിക്ക് പിന്നീട് തോന്നിയിട്ടുണ്ട്. ഓര്‍മ്മകള്‍ ചങ്ങലക്കിട്ട്‌ കുറച്ചു നേരം അവന്‍ നിശ്ചലനായിരുന്നു. 
  അതുവഴി പാറിപ്പോയ ഒരു ചെറിയ മിന്നാമിനുങ്ങിന്‍റെ വെളിച്ചം അവനപ്പോള്‍ ഒരു വലിയ ആശ്വാസം പകര്‍ന്നിരിക്കണം. തല ഒരല്‍പം പൊക്കി എന്‍റെ കണ്ണുകളിലേക്കു നോക്കി അവന്‍ തുടര്‍ന്നു.  
"അവളില്‍ എന്‍റെ പ്രണയം വിജയം വരിക്കും വരെയുള്ള പ്രവര്‍ത്തികള്‍ സുഖകരമായ ആനന്ദം പൂര്‍ണമായും അവള്‍ക്ക് നല്‍ക്കുന്നവയാണ്. എങ്കിലും അവള്‍ അപരിചിതനോടെന്ന പോലെ പെരുമാറുകയുള്ളൂ. അങ്ങനെ സംഭവിക്കുമ്പോഴെല്ലാം അവള്‍ മോശമായി തന്നെ പെരുമാറുകയും ചെയ്യും. ആ മിനിഷങ്ങളില്‍ ഞാന്‍ നഷ്ടപെടുത്തിയ ഈ അവസരങ്ങള്‍ക്ക് പകരമായി ഒരുനാള്‍ അവള്‍ എനില്‍ അപ്രതീക്ഷിതമായി വന്നുചേരുക തന്നെ ചെയ്യുമെന്ന് ഞാന്‍ വിശ്വസിക്കുന്നുണ്ട്. എന്‍റെ ഈ ഭ്രാന്ത് എല്ലായ്പ്പോഴും വിശ്വസിക്കുന്നത് ഹൃദയഹാരിയായി സമീപിക്കുന്നതിനെയാണ്." അവളില്‍ ഞാന്‍ എന്ന അഹന്ത ഇല്ലായിരിക്കെ അവള്‍ ഹൃദയശൂന്യത കൊണ്ട് നടക്കുന്നു എന്ന് എനിക്ക് പറയാന്‍ തോന്നി. ഞാന്‍ പെട്ടെന്നുള്ള അവന്‍റെ തുറന്നു പറച്ചിലില്‍ ഒരല്‍പം കൂടി പകച്ചുപോയിരുന്നു. 

"നീ പറഞ്ഞു വരുന്നത്..." എന്ന് മാത്രം ചോദിച്ചു. ഞാന്‍ ഇപ്പോള്‍ ഇവിടെ ഉണ്ടെന്നു തന്നെ അവന്‍ മറന്നിരിക്കുന്നു. ഒറ്റക്കിരുന്നു പുലമ്പുന്ന പോലെയാണ് അവന്‍റെ പെരുമാറ്റവും, സംസാരവും.

"പണ്ടൊരിക്കല്‍ അവള്‍ ഏദന്‍തോട്ടത്തില്‍ ജീവിതത്തില്‍ ആനന്തം കണ്ടിരുന്നു പടിപടിയായി ആ യാത്ര നരഗത്തില്‍ എത്തി പരിണമിചിരിക്കുന്നു." അതിന് ഞാന്‍ ഒന്നും തിരിച്ചു പറഞ്ഞില്ല. അവനോടിനി എന്ത് പറയണം എന്ന് ഞാന്‍ ചിന്തിക്കുകയായിരുന്നു അപ്പോള്‍.

കോളേജില്‍നിന്ന് എന്തെല്ലാം പഠിച്ചു. നല്ല സൗഹൃദങ്ങള്‍ ഒന്നും തിരിച്ചു പ്രതീക്ഷിക്കുന്നില്ല വിശ്വാസം ഒഴികെ. എന്നാല്‍ ദിനവും എത്ര വിശ്വാസങ്ങള്‍ തകരുന്നത് നാം കണ്ടു. ഒരുമിച്ചുള്ള നടത്തം, സംഭാഷണം, പരസ്പരം കളിയാക്കല്‍. ആ നിമിഷം ആരുംതന്നെ ഒരു ദയയും കാണിക്കില്ല ഏതിരാളിയെ പോലെ അവനിലെ ദുര്‍ബ്ബലത മുതലെടുക്കും. ചിലപ്പോള്‍ അതൊരു ചെറിയ വഴക്കിലെത്തും. അല്‍പനേരം കഴിഞ്ഞാല്‍പ്പിന്നെ വീണ്ടും ഒന്നിച്ചുള്ള ഭക്ഷണം. ഉറക്കം അങ്ങനെ അങ്ങനെ. പ്രണയത്തില്‍ നിന്നും പൊടുന്നനെയുള്ള ഈ വ്യതിചലനം ഞാന്‍ ഈ നിമിഷം മുതല്‍ ഈ ലോകത്തിന് പുറത്തു കടന്നിരിക്കുന്നു എന്ന് ആശിച്ചുപോയി. എന്നാല്‍ എന്‍റെ പ്രണയമൊഴികെ മറ്റെല്ലാം ഞാന്‍ ഇപ്പോള്‍ നിസ്സാര വല്‍കരിക്കുന്നു. എനിക്ക് അവളെയല്ലാതെ ഈ നിമിഷവും ഒന്നിനെ കുറിച്ചും ചിന്തിക്കാന്‍ കഴിയുന്നില്ല. എന്‍റെ ചിന്തകള്‍ ക്ഷയിചിരിക്കുന്നു. ഉറക്കമില്ലാത്ത രാത്രികളില്‍ എനിക്കൊപ്പം പുലരുവോളം സംവാദിച്ചിരുന്ന ഒരു പ്രിയ മിത്രത്തെയും എനിക്കിപ്പോള്‍ ഓര്‍മ്മയില്ല. കഷ്ട്ടം! ഞാന്‍... എനിക്ക് എന്താണ് സംഭവിച്ചത്.  

"എന്‍റെ മനോനിലയെ താറുമാറാക്കുന്ന ഒന്നാണ് നിലവില്‍ ഞാനീ ലോകത്തിന് പുറത്താണ് എന്ന എന്‍റെ ചിന്ത." കുറേ നേരത്തിന് ശേഷമാണ് അവന്‍ വീണ്ടും സംസാരിച്ചത്. അവന്‍ ഓര്‍മ്മകളില്‍ നിന്നുമുള്ള മനോഹാരിതകളെ നഷ്ട്ടപ്പെടാന്‍ അനുവദിക്കാതെ പിടിച്ചു നിര്‍ത്താന്‍ ശ്രമിക്കുകയാണെന്ന് എനിക്ക് തോന്നി.

എന്നാല്‍ കോളേജ് അവസാനിച്ചപ്പോള്‍ ഒരിക്കല്‍ അവളെന്നെ വിളിച്ചു. അതെനിക്കൊരു പുതു ജീവന്‍ ആയിരുന്നു. എന്‍റെ ദിനങ്ങള്‍ മനോഹരവും വര്‍ണ്ണാഭവുമായി മാറുകയായിരുന്നു. എന്‍റെ പൂര്‍ണ്ണമാകാത്ത നഷ്ട്ടങ്ങള്‍ അത് നികത്തും എന്ന് ഞാന്‍ പ്രതീക്ഷിച്ചു. കുറച്ചുനാള്‍ പോയ കാലത്തിന്റെ നഷ്ട്ടങ്ങളെ കുറിച്ച് സംസാരിച്ചു. പിന്നെ വീണ്ടും ഉള്ളില്‍ യാത്രാമോഴികൊണ്ട് കരയിച്ചു. എന്‍റെ മായാലോകം അവിടെ അവസാനിക്കുന്നു. ശൂന്യം, കറുപ്പ്. 

ഈ ലോകത്തിലെ ഏറ്റവും മനോഹരമായ കാഴ്ച. അമ്മയുടെ അമ്മിഞ്ഞ നുകരുന്ന ഒരു പൈതൽ അല്ല.! തന്റെ കാമുകിയുടെ മാറിടമാണു! കാരണം അവന്റെ നഷ്ടം അവിടെയാണു നികത്തപ്പെടുന്നത്. അവിടെ മാത്രമാണു അവനു പൂർണ്ണമായി സ്വസ്ഥനാവാൻ കഴിയുന്നത്. ഒരു കാമുകിയുടെ സ്വാസ്ഥ്യം എന്തെന്ന് ചോദിക്കരുത്. ഒരുപക്ഷേ.. അവന്റെ മുഖമായിരിക്കാം. സംതൃപ്തമായ അവന്റെ മുഖം. എവിടെയോ വായിച്ചു മറഞ്ഞ ഈ വാക്കുകള്‍ ആ നിമിഷം എന്നില്‍ അലയടിച്ചു. അവളുടെ മാറിടത്തില്‍ അഭയംതേടാന്‍ എന്‍റെ ശരീരം കൊതിച്ചു. 

സ്ത്രീ, അമ്മ, കാമുകി. ഇനി ഞാന്‍ പറയുന്ന വസ്തുതകള്‍. കുഞ്ഞിന്‍റെ മുലകുടി മാറ്റാന്‍ അമ്മ കൈപ്പുള്ള ചെന്നിനായകം പുരട്ടുംപോലെയാണ് ജീവിതമെന്ന്, ഒരു പ്രായം കഴിഞ്ഞാല്‍ അവന്‍ ചെയ്യാന്‍ പാടില്ലാത്തതായ പലകാര്യങ്ങളുമുണ്ടെന്ന് അവിടെ നിന്ന് അവര്‍ പഠിപ്പിക്കുന്നുണ്ട്. 

"ഒരു കുഞ്ഞ് അമ്മയുടെ ഗര്‍ഭാശയത്തില്‍ സുരക്ഷിതമാണ് ഭൂമിയില്‍ ഉള്ള മറ്റേതൊരു ഇടത്തെക്കാളും. അതിനു ശേഷം അവളുടെ മാറിടത്തിലും നീ സുരക്ഷിതനായിരുന്നു. അതിനു ശേഷം അവള്‍ പറയും. ഇനി എന്റെ മടിത്തട്ട് നിനക്ക് ഉപേക്ഷിക്കേണ്ടതുണ്ട്. അപ്പോൾ വേദനയോടെ ഈ അമ്മയ്ക്ക് നിന്നൊട് ലോകം എന്തെന്ന് പറഞ്ഞു തരേണ്ടതുണ്ട്. അതായിരിക്കും പിന്നീടുള്ള കയ്പ് ഈ ലോകത്തിന്റെ രുചി അതാണ്‌. എന്നാല്‍ ലോകം പിന്നീട് യാഥാര്‍ത്യത്തില്‍ നിന്ന് കൊണ്ട് മധുരമാര്‍ന്നതാക്കാന്‍ ഒരു കാമുകിക്കും, ഭാര്യക്കും കഴിയണം. അവിടെ അവള്‍ വീണ്ടും പൂര്‍ണത പ്രാപിക്കുന്നു. അവിടെ അവന് നഷ്ടമായ അമ്മിഞ്ഞപ്പാലിന്റെ രുചിയുള്ള മാദൃത്തം കാമിനില്‍ നികത്തപ്പെടണം." 

ആരോ എന്നെ വിളിച്ചെഴുനെല്‍പ്പിച്ചിരിക്കുന്നു. കണ്ണുകള്‍ തിരുമ്മി പതിയെ തുറന്നു. ഏതുസമയത്തും സ്വപ്നത്തില്‍ നിന്നും ഞെട്ടി ഉണരുന്നവള്‍ വികാരനിര്‍ഭരമായ നിരാശ അനുഭവിക്കുമ്പോള്‍ തല്‍ക്ഷണം നഷ്ടപ്പെട്ട ഉറക്കത്തെ പെട്ടെന്ന് തിരിച്ച് വിളിക്കാന്‍ ശ്രമിക്കും, അതത്ര സുഖകരമല്ലായെന്നിരിക്കെ.

"ഈ ഇടെയായി ധാരാളം സ്വപ്‌നങ്ങള്‍ കാണുന്നു. ഉറങ്ങാന്‍ കഴിയുന്നില്ല. കണ്ണുതുറന്നാല്‍ പോലും മറയാത്ത ഈ സ്വപ്നങ്ങളാണ് എന്‍റെ രാത്രികള്‍ക്ക് ദൈര്‍ഘ്യം കൂട്ടുന്നത്‌. ഈ നശിച്ച സ്വപ്നമാണ് ജീവിതം എന്ന തിരിച്ചറിവ് കണ്ണടച്ച് ഉറക്കം നടിക്കാന്‍ പഠിപ്പിക്കുന്നു." ഒരു സ്ത്രീ ശബ്ദം അതും നന്നേ പരിചയമുള്ള ശബ്ദം. മുഖം വ്യക്തമാകുമ്പോള്‍ വിസ്മയിക്കാന്‍ കഴിയത്ത അവസ്ഥയില്‍ ആയിരുന്നു. എന്‍റെ മനോനിലയെ താറുമാറാക്കുന്ന ഒന്നാണ് നിലവില്‍ ഞാനീ ലോകത്തിന് പുറത്താണ് എന്ന ചിന്തയെന്ന് ആ നിമിഷം എനിക്ക് തോന്നി.

"കഥയിങ്ങനെ തുടരുന്നു" അവള്‍ തുടര്‍ന്നു. അപ്പോഴാണ്‌ ഞാന്‍ തലചായ്ചിരിക്കുന്നത് അവളുടെ മാറിലാണെന്ന് എനിക്ക് തിരിച്ചറിവുണ്ടായതും. 

ശൂന്യതയില്‍, കറുപ്പില്‍ ഒരു സുന്തരമായ സ്ത്രീ രൂപം. അവള്‍ക്ക് ചുറ്റുമുള്ളതെല്ലാം ദിനവും മരിച്ചുകൊണ്ടിരിക്കുന്നു. എത്രമേൽ സ്നേഹിച്ചാലും അവൾ ആഗ്രഹിക്കപ്പെടുന്ന രീതിയിലൊന്നും അവൾക്കത് തിരികെ ലഭിക്കുന്നില്ല.

"നീ, ഞാന്‍ പറഞ്ഞുതുടങ്ങിയ കഥയാണോ പറയുന്നത്? അത് നിനക്കെങ്ങനെ അറിയാം?" ഞാന്‍ പെട്ടന്ന് ഇടയില്‍ കയറി ചോദിച്ചു.

"ഞാനാല്ലേ എന്നും കഥകള്‍ പറയാറ്‍, നീ ഒരു ശ്രോതാവ് മാത്രമാണ്" ആ മറുപടി എനിക്കത്ര പിടിച്ചില്ല. അല്ലെങ്കിലും ഒരു സ്ത്രീ ഞാനിരിക്കുമ്പോള്‍ എനിക്ക് മുകളില്‍ എന്‍റെ വികാരങ്ങളെ പറ്റി സംസാരിക്കുന്നു. പുരുഷന്മാര്‍ വികാരങ്ങള്‍ പുറത്തു കാട്ടാന്‍ അര്‍ഹതയില്ലാത്തവരാണ്. ഞാനും കുട്ടിക്കാലം മുതല്‍ പഠിച്ചത് ഇത് തന്നെയാണ്. സങ്കടം വരുമ്പോള്‍ അവന്‍ കരയുന്നില്ല. കരയാന്‍ അവന്‍ അര്‍ഹനല്ല. എന്നാല്‍ അവന്‍റെ ദേഷ്യവും, കാമവും അടക്കാന്‍ അവനെ ആ സമൂഹം പഠിപ്പിക്കുന്നുമില്ല. അസംബന്ധം അല്ലെ!

എന്നിലെ പുരുഷ മേധാവിത്വം എനിക്കുള്ളില്‍ കൊടുംപിരി കൊള്ളുമ്പോള്‍, എന്‍റെ ചിന്തകളുടെ പ്രളയത്തെ തടുത്തു നില്‍ത്താന്‍ വണ്ണം അവള്‍ എന്‍റെ കണ്ണുകളില്‍ ചുംബിച്ചു. ആ നിമിഷംവരെ അലയടിച്ച എന്നിലെ പൌരുഷം എന്ന് ഞാന്‍ വിശ്വസിച്ച് പോന്ന മനസ്സിന്‍റെ ധീരതയെ എനിക്ക് തടുത്തു നിര്‍ത്താന്‍ കഴിയുമായിരുന്നില്ല. എന്‍റെ ചുണ്ടുകള്‍ വിറച്ചു. എന്‍റെ കണ്ണുനീര്‍ അവളുടെ ചുണ്ടുകളില്‍ പോയകാലാത്തിന്റെ ഉപ്പുനീര്‍ പകര്‍ന്നിരിക്കണം. അവളെന്നെ ചേര്‍ത്തു പിടിച്ചു. ആ നിമിഷം ആ ചുണ്ടുകളോട് എനിക്ക് അസൂയതോന്നി. ഒളിച്ചുവെച്ച വിപരീതാര്‍ത്ഥകമായ മുഖഭാവം, പുഞ്ചിരി പിന്നിട്ട വഴികളില്‍ ആരും ശ്രദ്ധിക്കാതെ പോയ ജീവിത തീക്ഷണകള്‍ പൂര്‍ണമായും ഒരിടത്ത് സംയോജിപ്പുന്നതാണ് നിറഞ്ഞ കണ്ണുകള്‍. കരയാന്‍ കഴിയുന്നത്‌ ഒരു പുണ്യമാണെന്ന് പെട്ടെന്ന് എനിക്ക് തോന്നി. 

അവളുടെ പ്രണയമെന്ന ഭ്രാന്ത് അതിരുകവിഞ്ഞതായി നില്‍ക്കുന്നതാണെന്ന് അവള്‍ക്കും എനിക്കും അറിയാം. സ്നേഹത്തിനപുറം പൂര്‍ണ്ണമായും ആ കാമവിരാമമെന്ന ഉന്മാദം ലൈംഗികമോഹങ്ങള്‍ക്ക് അടിമപ്പെട്ടതാണ്.

അമ്മയുടെ മാറിടത്തിൽ നിന്നും ചുണ്ടുകൾ പറിച്ച് മാറ്റപ്പെടുന്നു കുട്ടി പിന്നീട് ഏകനാവുന്നുണ്ട്. അവന്‍റെ കനത്ത ഏകാന്തതയാണു കാമുകിയെ തേടാൻ അവനെ നിർബ്ബന്ധിക്കുന്നത്. അമ്മയുടെ മുലയിൽ നിന്നും ഇങ്ങനെ പറിച്ച് മാറ്റപ്പെടുന്നില്ലെങ്കിൽ ഒരുപക്ഷേ, ഒരു ആൺകുട്ടിയും മറ്റൊരു പ്രണയം തേടി പോവില്ലെന്നും സാമാന്യമായി വിചാരിക്കാം. വിചിത്രം അല്ലെ. എന്നാല്‍ ഒരു പെണ്‍കുട്ടിക്ക് അമ്മ എത്ര പാവമെന്ന ചിന്തയോ അല്ലെങ്കില്‍ അവരോട് അസൂയയോ ഉണ്ടായേക്കാം. അമ്മയെന്നത് അവളെ കൂടുതല്‍ ശല്യം ചെയ്യാത്തതും അവര്‍ അനുനയിച്ചവരാണ് എന്ന കാരണം കൊണ്ട് തന്നെ.

"പുരുഷലോകം ഉണ്ടാക്കിത്തീര്‍ത്ത ഒരു ലോകത്ത് ഇതുവരെ ഒരു സ്ത്രീയും തങ്ങളുടെ  വ്യക്തിത്വം  തിരിച്ചറിഞ്ഞിട്ടുപോലുമില്ല" അവളുടെ ആ വാക്കുകള്‍ എന്നെ വീണ്ടും സഖടത്തിലാഴ്ത്തി.

അവള്‍ കനത്ത ഏകാന്തത അനുഭവിക്കുന്നു. എത്രമേൽ ആഹ്ലാദകരമായൊരു ജീവിതമാണെങ്കിലും അവള്‍ ഏകാകികളാണു. അവളെ വിഷാദം ഗ്രസിപ്പിച്ചിട്ടുണ്ട്. ഒരു പുരുഷൻ എപ്പോഴും അവളില്‍ അധീശത്വം സ്ഥാപിക്കുന്നത്, അവളുടെ ഈ ഏകാന്തതയിലൂടെയാണു. അവൻ സ്വാന്ത്വനിപ്പിക്കുകയാണു ഏകാന്തത നമുക്ക് അവസാനിപ്പിക്കാം. നിനക്ക് ഞാൻ കൂട്ടാവാം. അവനും ഏകാകിയായിരുന്നു. അവനും അതിൽ നിന്നും രക്ഷപ്പെടേണ്ടതുണ്ട്. എന്നാൽ ഒരുമിച്ച് ചേരുമ്പോഴും അവന്‍ പോയകാലത്തെക്കുറിച്ച് ആലോചിക്കുകയും അതിൽ മുഴുകിയിരുന്നും കാമുകിയെ ഒറ്റപ്പെടുത്തുന്നു. ഒരുവാക്ക് മതി ഒരു സ്ത്രീ ഒറ്റക്കാവാൻ. ഒരു ചിന്ത മതി ഒരു സ്ത്രീയെ ഏകാന്തതയുടെ നടുക്കടലിലേക്ക് എടുത്തെറിയാൻ. നിർഭാഗ്യവശാൽ അവന്‍ അറിഞ്ഞോ അറിയാതെയോ അത്ചെയ്യുന്നുണ്ട്. രക്ഷപ്പെടാമെന്നു വ്യാമോഹിപ്പിച്ച് കൂട്ടിക്കൊണ്ടുവന്നു എന്നിട്ടിപ്പോള്‍ രണ്ടുപേരും ഏകാകികളാവുന്ന വിചിത്രമായ അവസ്ഥ.!

അമ്മയുടെ മാറിൽ നിന്നും കാമുകിയുടെ മാറിലേക്കുള്ള പ്രയാണത്തെ പ്രണയം എന്ന് സാമാന്യവല്ക്കരിക്കാം. എന്നാൽ അങ്ങിനെ മാറുമ്പോൾ പുരുഷനും പൂർണ്ണമായും അത് സാധ്യമല്ലാതെ വരുന്നു. എന്നാൽ സ്ത്രിയ്ക്ക് അത് സാധ്യമാണു. അവള്‍ പാരമ്പര്യത്തെയും പൈതൃകത്തെയും ഉപേക്ഷിക്കും. അവൾ ഇന്നിൽ ജീവിക്കാൻ ആഗ്രഹിക്കുന്നു. അല്പമെങ്കിലും ഏകാന്തത ശമിപ്പിക്കപ്പെടാൻ അവൾ എന്തിനും തയ്യാറാവുന്നുണ്ട്. അവളുടെ പുരുഷൻ പറയുന്ന എന്തും ചെയ്യാൻ തയ്യാറാവും!

ആ നിമിഷം അവളുടെ അധരങ്ങളില്‍ ഞാന്‍ മൃദുവായി ചുംബിച്ചു. അതിപ്പോള്‍ അനിവാര്യമായിരുന്നു. എനിക്കിപ്പോള്‍ പൂര്‍ണമായും അവളെ മനസ്സിലാക്കാന്‍ കഴിയുന്നുണ്ട്. എല്ലാ പുരുഷനിലും സ്ത്രീയുണ്ട്; സ്ത്രീയില്‍ പുരുഷനും. ഈ സഹജമായ ജ്ഞാനത്തെ വസ്തുനിഷ്ഠമായി കാണാന്‍ ശ്രമിക്കണം.

എന്നാല്‍ പിന്നീടുള്ള കാലം അവനാല്‍ അവള്‍ തകര്‍ത്തെറിയപ്പെടുന്നുണ്ട്. അവിടെ നിന്നാണ് അവള്‍ അമ്മയാകാന്‍ ആഗ്രഹിക്കുന്നതും. ഏകാന്തതയെ നേരിടാൻ ഒരു കുഞ്ഞുവേണം. ഗർഭത്തിൽ ആയിരിക്കുന്ന കുഞ്ഞുമായിഅവള്‍ സംവദിക്കുന്നു. താൻ ഒറ്റക്കല്ലെന്ന ചിന്ത അവളെ ജീവിക്കാൻ പ്രേരിപ്പിക്കുന്നു. തന്‍റെ ജീവിതം ഇനിയും മധുരമാര്‍ന്നതാകുമെന്നു അവൾ വിചാരിക്കുന്നു. തന്റെ ജീവിതത്തെ സമ്പന്നമാക്കാൻ വരുന്ന കുഞ്ഞിനെ അവൾ സ്നേഹിക്കും. പ്രതീക്ഷിക്കും. അങ്ങിനെ അവൾ പ്രതീഷയുടെ മറ്റൊരു ലോകത്തെത്തും. ഗർഭം താങ്ങി നടക്കൽ, പ്രസവിക്കൽ, മുലയൂട്ടൽ, കുട്ടികളെ വളർത്തൽ. അങ്ങനെ ഏകാന്തതയെ ചെറുക്കാന്‍ കാമിനിയുടെ അമ്മയിലെക്കുള്ള പരിണാമം.

എന്നാല്‍ ജനിച്ചു വീണ അന്നുമുതല്‍ കാപട്യം കൊണ്ട് ആ കുഞ്ഞും അവളെ പരാജയപ്പെടുത്തുന്നുണ്ട്. കരച്ചിലും ചിരിയുമാണു അവൻ അതിനായി ഉപയോഗിക്കുന്നത്. അമ്മയെന്ന അവസ്ഥയിൽ അഭിരമിച്ച് അവൾ മക്കളെ വളർത്തും. എന്നാൽ പ്രായപൂർത്തിയാവുന്നതോടെ മകൻ അവന്റെ ഇണയെത്തേടി പോകുമ്പോൾ അവള്‍ വീണ്ടും ഏകാകിയാവും. ദുഃഖിതയാവും.! പിന്നീട് അമ്മൂമ്മയിലൂടെ അവള്‍ പേരക്കുട്ടികളിലൂടെ നഷ്ടപ്പെട്ടത് വീണ്ടും തിരിച്ച് പിടിക്കാൻ ആഗ്രഹിക്കുന്നുണ്ട്. എന്നാൽ ആ കാലം അധികമുണ്ടാവില്ല. ആ നിമിഷവും ഞാന്‍ അവളെ ചേര്‍ത്തു പിടിച്ചു വിതുമ്പുകയായിരുന്നു. അവളില്‍ അലിഞ്ഞു ഇല്ലാതാകാന്‍ എനിക്കപ്പോള്‍ തോന്നിയിട്ടുണ്ടാകണം. അവളെ പൂര്‍ണ നഗ്നയാക്കി അവളുടെ ചുണ്ടുകളെ മാത്രം മറച്ചു പിടിക്കാന്‍ ആഗ്രഹിച്ചുപോകുന്നു. കാരണം, ലൈംഗിക വികാരം തോന്നുന്നവ, ഉത്തേജിപ്പിക്കപ്പെടുന്നവ മറച്ച് വെക്കാൻ ശാഠ്യമെങ്കിൽ ആദ്യം നമുക്ക് ചുണ്ടുകൾ മറച്ച് വെക്കേണ്ടി വരും. കാരണം ലൈംഗികതയുടെ ഏറ്റവും ഉഗ്രാൽ ഉഗ്രനായാ സ്ഫോടനം അവിടെയാണു സംഭവിക്കുന്നത് എന്നത് വസ്തുതാപരമായ കാര്യമാണ്.

"നിന്‍റെ മൌനം നിനക്ക്‌ ഉള്ളിലെ നീറുന്ന വേദനയുടെ മറ്റൊരു നാമം മാത്രം". എന്‍റെ കണ്ണുകളില്‍ നിന്നും ആ നിമിഷം അവള്‍ ഇങ്ങന വായിച്ചെടുത്തു.

"എന്‍റെ ഉള്ളിലെ ഈ പ്രണയത്തിന്‍റെ ഉന്മാദ ലോകം നിനക്കായ് മാത്രം പങ്കുവെക്കാം കഴിയുന്നതാണ്." അതെങ്കിലും ആ നിമിഷം പറയാന്‍ കഴിഞ്ഞതില്‍ എനിക്ക് എന്നോട് തന്നെ  അഭിമാനം തോന്നി. അവളുടെ വിടര്‍ന്ന പൂവിനെ ഞാന്‍ പതിയെ തലോടി. ആ നിമിഷം നഗ്നമായി കെട്ടിപുണര്‍ന്ന രണ്ടു ശരീരങ്ങള്‍ ചുറ്റും തൂവെള്ള നിറമുള്ള അഗാതമായ ഒരു ഗര്‍ത്തത്തിലേക്ക് പതിച്ചു.

"ഇനിയും മൂന്ന് നാഴികയകലെ" അവള്‍ പറഞ്ഞത് അവിടമാകെ അലയടിച്ചുയര്‍ന്നു.

നിന്നോട് എല്ലാം തുറന്നുപറയാൻ കഴിയുമെന്നും, നീ എനിക്ക് ആശ്വാസത്തിന്റേയും താങ്ങിന്റേയും ഉറവിടമായിരിക്കുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു. എന്നാല്‍ നീ ഒന്നറിയുക. പേടിപ്പെടുത്തുന്ന ഈ രാത്രി ഇരുട്ട് കൊണ്ട് എന്നെ മൂടുമ്പോഴും, പരാജിതനായ ഞാന്‍ ഇപ്പോഴും ഈ ജീവിതം മുഴുവനും നിന്നോട് കടപ്പെട്ടിരിക്കുന്നു. എന്‍റെ ചുറ്റുപാടുകള്‍ എന്നെ ബലമായി പിടിച്ചുമാറ്റുന്ന സന്ദര്‍ഭങ്ങളുടെ മുന്നില്‍ ഞാന്‍ ഭയംമൂലം പിന്‍വാങ്ങുകയോ നിയന്ത്രണംവിട്ട് ഉറക്കെ കരയുകയോ ചെയ്തിരുന്നില്ല. ഇനി അതാവർത്തിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. ഈ ശവക്കുഴിയില്‍ വിധിയെന്നെ വലിയ ഇരുമ്പ് ദണ്‌ഡ്‌കൊണ്ട് മര്‍ദ്ദിക്കുമ്പോഴും പൂര്‍ണമായും രക്തത്തില്‍ കുളിച്ചു കിടക്കുന്ന എന്‍റെ ശിരസ്സ് ഒരിക്കല്‍ പോലും ഞാന്‍ കുനിച്ചിട്ടില്ല. നിന്നില്‍ നിന്നും വളരെയകലെ അമര്‍ഷംകൊണ്ടും കണ്ണീരുകൊണ്ടും ചുറ്റപ്പെട്ട ഈ പ്രദേശത്ത്‌ ഭീകരമായി തോന്നുന്ന എന്‍റെ നിഴലിനെ വരെ ഞാന്‍ നഷ്ട്ടപ്പെടുത്തിയിരിക്കുന്നു. കൂടാതെ അപകടകാരിയായ ആ കാലത്തേ നിര്‍ഭയമായി ഞാന്‍ തിരഞ്ഞുകൊണ്ടേയിരിക്കുന്നു. സുപ്രധാന കാര്യം ഇടുങ്ങിയ ആ കവാടത്തിന് മുന്നില്‍ എത്തുക എന്നത് തന്നെയാണ്.  എന്‍റെ ആത്മാവായ നിന്നെ ഒരിക്കല്‍ കൂടി ഞാന്‍ ഓര്‍മിപ്പിക്കുന്നു എന്‍റെ ഓര്‍മ്മകളെ തിരിച്ച് തരൂ. 

കണ്ണ് തുറന്നാല്‍ വീണ്ടും പഴയ മുറി അരികില്‍ അവള്‍.

"എനിക്കെന്തോ നഷ്ടമായിരിക്കുന്നു"

"ഇല്ല, നീ ഇവിടെ സുരക്ഷിതനാണ്." അവള്‍ പറഞ്ഞു.

ജിജ്ഞാസയോടെ ഞാന്‍ ആ മുഖത്തേക്ക് തന്നെ നോക്കി.

"മൂന്ന് നാഴിക കഴിഞ്ഞിരിക്കുന്നു." 



Monday, September 22, 2014

സമരം - ജീവിതം - മറുപടി [കവിത]



സമരം -

ചരിത്രം എന്നെ കലാപകാരി എന്ന് വിളിക്കും
എന്‍റെ മൌനസമരങ്ങളെ നോക്കി.
നാളെയുടെ വാഗ്ദാനത്തില്‍ വിശ്വസിച്ച് ഞാന്‍ ആ വാതിലിന് ചുറ്റും
അലഞ്ഞുതിരിഞ്ഞു; പക്ഷെ നാളെ ഒരിക്കലും വരുന്നില്ല.

ജീവിതം

എന്‍റെ കഴിവുകളില്‍ എന്നെ തളക്കപ്പെട്ടത് ഞാന്‍ കാരണമല്ല.
സ്വന്തം വീടാണ് എന്‍റെ ഏറ്റവും വലിയ ശത്രു.
ഭ്രാന്ത് ലഹരിയായപ്പോള്‍ അവളെന്‍റെ കാമിനിയായി.
ഞാനും അവളും സല്ലപിക്കുമ്പോള്‍ മിഥ്യയായ ദ്രുവങ്ങള്‍ എന്നെ നോക്കി
പല്ലിളിച്ചു കാണിച്ച് പറഞ്ഞു; നിന്നില്‍ അര്‍പ്പിതമായത് നീ ചെയ്യാത്തതെന്താണ്‌.
മരണത്തിന്‍റെ സൗന്ദര്യം എന്നെ മോഹിപ്പിക്കുന്നു.

മറുപടി

ഞാന്‍ ബലിയാടായി തുടരുകതന്നെ ചെയ്യും മറ്റാരെങ്കിലും അതാവേണ്ടിയിരിക്കെ.
ഞാനെന്ന ചിന്ത എന്നെ എങ്ങും കൊണ്ടെത്തിക്കാത്ത മരക്കുതിര.
എന്നിട്ടും ഞാന്‍ പറഞ്ഞു; ഞാനല്ല നീയാണ് എന്നെ ഇല്ലാതാക്കിയത്.
തീകൂട്ടാന്‍ വിരകില്ലാത്തവര്‍ കത്തിയെരിയുന്ന എന്നില്‍ ചാടി.
എന്‍റെ കഴുത്തിന്‍റെ ഊഞ്ഞാലാടാനുള്ള ഭ്രാന്ത്.
പൊട്ടിയ കയറിന്‍റെ മരിക്കരുതേ മരിക്കരുതേ എന്ന നിലവിളി എന്‍റെ ഉണര്‍വിന്റെ ശാപം.
ഈ ശരീരം ഒരമ്മയെപ്പോലെ ആത്മശിശുവിനെ ഗര്‍ഭം ധരിചിരിക്കുകയാണ്
അത് ജനിക്കുമ്പോള്‍ ഉണ്ടാകുന്ന പ്രസവ വേദനയാണ് മരണം.
എങ്ങനെയാണ് ധീരപുത്രന്‍ ജനിക്കുന്നത് എന്ന് അമ്മയോട് പറയണം.
പക്ഷെ എന്‍റെ സമരജീവിതത്തിനുള്ള മറുപടി മുന്‍പേ പോയ ആത്മാക്കള്‍ അവളോട് പറഞ്ഞു.
ഈ ശവം ഇപ്പോള്‍ നിനക്ക് തിന്നാം.
മാംസ പിണ്ഡം ചുമന്നതിന്‍റെ കണക്ക് അങ്ങനെ തീര്‍ക്കാം.


-അനസ് മുഹമ്മദ്‌